"സെന്റ് മേരീസ്
യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക


മണര്‍കാട്: വിശുദ്ധ കന്യകാ മര്‍ത്തമറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായി മണര്‍കാട് മര്‍ത്തമറിയം കത്തീഡ്രലില്‍ നടക്കുന്ന എട്ടുനോമ്പാചരണം തിങ്കളാഴ്ച ആറുദിവസം പിന്നിട്ടു. പെരുന്നാളിന്റെ ഭാഗമായി നടത്തുന്ന കുരിശുപള്ളികളിലേക്കുള്ള റാസ ചൊവ്വാഴ്ച നടക്കും. ഏഷ്യയിലെതന്നെ ഏറ്റവും വലുതെന്നറിയപ്പെടുന്ന ഈ ആധ്യാത്മിക ഘോഷയാത്രയില്‍ ആയിരക്കണക്കിന് മുത്തുക്കുടകളും നിരവധി പൊന്‍, വെള്ളിക്കുരിശുകളും ചെണ്ടവാദ്യമേളങ്ങളും അണിനിരക്കും. പതിനായിരക്കണക്കിന് വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുക്കും. റാസയില്‍ പങ്കെടുക്കുന്നതിനുള്ള മുത്തുക്കുടകളുടെ വിതരണം 12 മണിയോടെ തുടങ്ങും. കല്‍ക്കുരിശ്, കണിയാംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശിന്‍തൊട്ടികളും കരോട്ടെ പള്ളിയും ചുറ്റിയാണ് റാസ തിരികെയെത്തുന്നത്. റാസയെ വരവേല്‍ക്കുന്നതിനായി ഗ്രാമം ഒരുങ്ങി. വീഥിക്ക് ഇരുവശവും മുത്തുക്കുടകളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ചു. റാസ കടന്നുപോകുന്ന സമയം മണര്‍കാട്-കിടങ്ങൂര്‍ റോഡില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തി.
തിങ്കളാഴ്ച കരോട്ടെ പള്ളിയില്‍ നടന്ന കുര്‍ബാനയ്ക്കുശേഷം വലിയപള്ളിയില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയില്‍ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്താ പ്രധാന കാര്‍മ്മികത്വം വഹിച്ചു. കന്യകാമറിയം സഹനത്തിന്റെ അമ്മയാണെന്നും ജനനം മുതല്‍ കഷ്ടത അനുഭവിച്ച മാതാവിന്റെ സഹനം അനുകരിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത പറഞ്ഞു. തുടര്‍ന്ന് ഫാ.പൗലോസ് പാലിക്കര, റവ.പീറ്റര്‍ കോര്‍ എപ്പിസ്‌കോപ്പ വേലംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ.കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍ ധ്യാനത്തിന് നേതൃത്വം നല്‍കി. സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ രാത്രിധ്യാനം നടന്നു. ചൊവ്വാഴ്ച നടക്കുന്ന അഞ്ചിന്മേല്‍ കുര്‍ബാനയില്‍ എപ്പിസ്‌കോപ്പന്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും.
No comments:
Post a Comment